മലപ്പുറം: പി.വി അൻവർ എം.എല്‍.എ - എസ്.പി സുജിത് ദാസ് ഫോണ്‍ സംഭാഷണത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് സൂചന.
ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കും. സംഭാഷണം സുജിത് ദാസിന്‍റേതു തന്നെയാണെന്ന് കണ്ടെത്തിയാല്‍ നടപടിക്ക് സാധ്യതയുണ്ട്. എ.ഡി.ജി.പി അജിത് കുമാറിനെതിരെ നടത്തിയ പരാമർശങ്ങളും അന്വേഷിക്കും. അൻവറിന്‍റെ സംഭാഷണത്തില്‍ പാർട്ടിക്ക് അതൃപ്തിയുള്ളതായും വിവരമുണ്ട്.
എസ്.പി ക്യാമ്ബ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാല്‍ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്നാണ് മലപ്പുറം മുൻ എസ് പി സുജിത് ദാസ് പി.വി. അൻവറിനെ ഫോണില്‍ വിളിച്ച് പറഞ്ഞത്. എന്നാല്‍ ഈ ആവശ്യത്തിന് വ്യക്തമായ മുറുപടി നല്‍കുകയോ ഉറപ്പ് നല്‍കുകയോ ചെയ്യാതിരിക്കുന്ന എം.എല്‍.എ എം.ആർ. അജിത് കുമാറിന്‍റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെക്കുറിച്ചുള്ള പരാമർശവും ഗുരുതരമെന്നാണ് വിലയിരുത്തല്‍.
25 വർഷത്തെ സർവ്വീസ് ഉണ്ടെന്നും അത്രയും കാലം താൻ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്നും സുജിത് ദാസ് സംഭാഷണത്തിനിടെ പറയുന്നു. തന്നെ സഹോദരനെപ്പോലെ കാണണം എന്നും എസ്.പി കൂട്ടിച്ചേർക്കുന്നു. ഇതിന് പിന്നാലെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ എസ്.പി ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. സേനയില്‍ സർവശക്തനായിരുന്ന പി.വിജയനെ നശിപ്പിച്ചത് എം.ആർ അജിത് കുമാർ ആണ്. കേസിലുള്‍പ്പെട്ട മറുനാടൻ മലയാളി ചീഫ് ഷാജൻ സ്കറിയ ഒളിവിലിരിക്കെ അയാളെ രക്ഷപ്പെടുത്തിയത് അജിത് കുമാറാണെന്നും സംഭാഷണത്തിനിടെ എസ്.പി പറയുന്നു.
സേനയില്‍ അജിത് കുമാർ സർവശക്തനാണ്. കാര്യങ്ങള്‍ തീരുമാനിക്കുന്നത് എം.ആർ അജിത് കുമാർ ആണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വലംകൈയാണ് അജിത് കുമാർ. പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാള്‍ക്കിത്ര ശക്തി. അജിത് കുമാറിന്‍റെ ഭാര്യാ സഹോദരന്മാരാണ് പണം കൈകാര്യം ചെയ്യുന്നത്. ബിസിനസ്സുകാർ എല്ലാം അയാളുടെ സുഹൃത്തുക്കളാണ്. മാത്രമല്ല എന്തുകൊണ്ടാണ് മലപ്പുറം എസ്.പി ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത്ത് ദാസ് ചോദിക്കുന്നു. എന്നാല്‍ താൻ പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാറില്ലെന്നാണ് എംഎല്‍എ നല്‍കിയ മറുപടി.
Comments
Post a Comment