'ധൈര്യമുണ്ടോ?'; മാങ്കൂട്ടത്തിലിന്റെയും അൻവറിന്റെയും വെല്ലുവിളി ഏറ്റെടുത്ത് സ്വരാജും സിപിഎമ്മും
ആളെ തപ്പി അങ്ങാടിയില്‍ നടക്കാതെ ധൈര്യമുണ്ടെങ്കില്‍ സ്വരാജിനെ മത്സരിപ്പിക്ക് എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പാർട്ടി ബന്ധം മുറിച്ചുമാറ്റിയ നിലമ്ബൂരിലെ മുൻ എം.എല്‍.എ പി.വി.അൻവറും സ്വരാജിനെ എന്തുകൊണ്ട് മത്സരിപ്പിക്കുന്നില്ലെന്ന് ചോദിച്ചിരുന്നു.
സ്ഥാനാർഥിയെ കണ്ടെത്തുന്നതിനുള്ള സിപിഎമ്മിന്റെ സ്വതന്ത്ര അന്വേഷണത്തിനിടയിലായിരുന്നു ഈ വെല്ലുവിളികള്‍. എന്നാല്‍ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ സിപിഎം വെല്ലുവിളിച്ചവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്.
മണ്ഡലത്തില്‍ ദീർഘകാലമായി നടത്തിവന്ന സ്വതന്ത്ര പരീക്ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം ചിഹ്നത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ തന്നെ രംഗത്തിറക്കിയിരിക്കുന്നത്. പാർട്ടിയെ തള്ളിപ്പറഞ്ഞ അൻവറിനുള്ള മറുപടിക്കൊപ്പം സിറ്റിങ് സീറ്റ് നിലനിർത്തുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഈ സാഹചര്യത്തില്‍കൂടിയാണ് പാർട്ടിയിലെ കരുത്തനെ തന്നെ ഗോധയിലിറക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ സ്ഥാനാർഥി വൈകുന്നതില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസവും വെല്ലുവിളികളും.
'സിറ്റിംഗ് സീറ്റില്‍ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിലമ്ബൂരുകാരനും നിലമ്ബൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും, എം സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോ.
പാർട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് അവശപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറിനില്ക്കുന്ന സ്വരാജിന്റെ ആറ്റിറ്റ്യൂഡിലും ഒരു ബലിയാടിനെ തപ്പുന്ന പാർട്ടിയുടെ അന്വേഷണത്തിലും കാണാം ആ പരാജയ ഭീതി. കഴിഞ്ഞ രണ്ട് തവണയായി 9 വർഷക്കാലം സിപിഎം ന്റെ സിറ്റിംഗ് സീറ്റില്‍ മത്സരിക്കാൻ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കില്‍ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കും...ധൈര്യമുണ്ടെങ്കില്‍ ആളിനെ തപ്പി അങ്ങാടിയില്‍ നടക്കാതെ ങ സ്വരാജിനെ മത്സരിപ്പിക്ക്....' മാസങ്ങള്‍ക്ക് മുൻപ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടു നിന്നു ജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു
വെല്ലുവിളികള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രസക്തിയില്ല. എതിർ പാർട്ടികള്‍ തന്നോട് മത്സരിക്കാൻ പറയുകയാണ്. അവരുടെ കൂടി അഭിപ്രായം മാനിച്ച് മത്സരിക്കുന്നു. അപ്പോള്‍ അവരുടെ കൂടി പിന്തുണ ഉണ്ടാകുമെന്നും വെല്ലുവിളികളെ കുറിച്ച് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സ്വരാജ് മറുപടി നല്‍കി. വലിയൊരു ഇടവേളയ്ക്കുശേഷമാണ് ഇടതുമുന്നണി നിലമ്ബൂരില്‍ പാർട്ടി ചിഹ്നത്തില്‍ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത്.
Comments
Post a Comment